ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ തടയാന്‍ നടപടി പരിമിതം !!

പേരുകള്‍ വെബ്‌സൈറ്റില്‍ മാത്രം

കൊച്ചി: മരുന്നുവാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധക്ക്; കടയിലേക്ക് പോകും മുമ്പ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് വിശദമായി പരിശോധിച്ചിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ പൊള്ളുന്ന വിലകൊടുത്ത് നിശ്ചിത ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങേണ്ടിവന്നേക്കാം. നിലവാരമില്ലാത്ത മരുന്നുകളെന്ന് പരിശോധനയില്‍ വ്യക്തമായിട്ടും ഇതിന്റെ വില്‍പ്പന സംസ്ഥാനത്തൊരിടത്തും നടക്കുന്നില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്താന്‍ കഴിയാത്തതാണ് പ്രശ്‌നം.

ഓരോ മാസവും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഗുണനിലവാരമില്ലാത്ത നിശ്ചിത ബാച്ച് മരുന്നുകളുടെ വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ സാമ്പിള്‍ എടുത്ത് പരിശോധനയുടെ വ്യാപ്തി അനുസരിച്ച് രണ്ടുമുതല്‍ ആറുമാസം വരെ കഴിഞ്ഞാണ് ഫലം കിട്ടുന്നതും തുടര്‍ന്ന് വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും. ആവശ്യകത കൂടുതലുള്ള മരുന്നാണെങ്കില്‍ അപ്പോഴേക്കും വില്‍പ്പന ഏറെ നടന്നിരിക്കും. സംസ്ഥാനത്ത് മരുന്ന് പരിശോധനക്ക് തിരുവനന്തപുരത്ത് മാത്രമാണ് ലാബുള്ളത്. എറണാകുളത്ത് കാക്കനാട് ലാബിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പരിശോധനക്കുള്ള സൗകര്യക്കുറവു കാരണമാണ് ഫലം വരാന്‍ താമസിക്കുന്നത്. ഫലത്തില്‍ ഇത്രയും നാള്‍ പണം നല്‍കി ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. മാത്രമല്ല എല്ലാ ജില്ലയിലും മുക്കിനും മൂലയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളിലും ആസ്പത്രിഫാര്‍മസികളിലും ഇവ വിറ്റഴിക്കപ്പെടുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും കഴിയാത്ത സ്ഥിതിയുണ്ട്. പരിശോധനയ്ക്കായി വേണ്ടത്ര ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തതാണ് പ്രശ്‌നം.


നവംബറില്‍ മാത്രം പരിശോധനയില്‍ 11 വ്യത്യസ്ത മരുന്നുകമ്പനികളുടെ ചില ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നിശ്ചിത നിലവാരമില്ലാത്തതാണെന്ന് തെളിഞ്ഞു. സപ്തംബറില്‍ 14 കമ്പനികളുടെ ബാച്ചുകള്‍ക്കും ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തി. ഒക്ടോബറില്‍ ഇവയുടെ എണ്ണം 16 ആയിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത് ജൂണിലാണ്. 23 ബാച്ചുകളിലെ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പിന്‍തള്ളപ്പെട്ടത്.


അലിയല്‍ശേഷിയിലുള്ള കുറവ്, നിശ്ചിതഅളവ് ഘടകങ്ങള്‍ ഇല്ലാതിരിക്കുക, ഗുളികകള്‍ പൊട്ടിയും പൊടിഞ്ഞുമിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് പൊതുവേ കണ്ടെത്തിയിരിക്കുന്നത്.


ഓരോ മാസവും പ്രസിദ്ധപ്പെടുത്തുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക മെഡിക്കല്‍ഷോപ്പുകളില്‍ എത്തുന്നില്ല. പകരം മൊത്തവിതരണക്കാരെയും ബന്ധപ്പെട്ട കമ്പനി ഏജന്‍റിനെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിശ്ചിത ബാച്ചിലുള്ള മരുന്ന് പിന്‍വലിക്കുന്നതിന് നിര്‍ദേശം നല്‍കുകയും അവര്‍ വഴി വിവരം വിതരണത്തിന്റെ മറ്റുതലങ്ങളിലേക്ക് കൈമാറുകയും ആണ് പതിവ്. എന്നാല്‍ ഇതിന് ശേഷവും വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനപരിശോധന അനിവാര്യമാണ്. ചില ജില്ലകളില്‍ ഇതിന് സൗകര്യമില്ലെന്നതാണ് പ്രശ്‌നം. മരുന്ന് പിന്‍വലിച്ചുകൊണ്ടുള്ള നിര്‍ദേശം യഥാസമയം എല്ലാതട്ടിലും എത്തിക്കുകയും ജനങ്ങള്‍ക്ക് എല്ലാമാസവും കൃത്യമായി വിവരങ്ങള്‍ നല്‍കാനുളള സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്താല്‍ ഇത്തരം വില്‍പന അടിയന്തരമായി തടയാമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.


ഗുണനിലവാരമില്ലാത്ത മരുന്നുവിറ്റാല്‍ നടപടി


കൊച്ചി: ഗുണനിലവാരം കുറഞ്ഞവയാണ് നിശ്ചിതബാച്ചില്‍പ്പെട്ട മരുന്നുകള്‍ എന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാറുണ്ടെന്നും പിന്‍വലിക്കാന്‍ മൊത്തവിതരണക്കാര്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം കൊടുക്കാറുണ്ടെന്നും ഡ്രഗ്‌സ്‌കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞമരുന്നുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!