വൃക്കരോഗം നേരത്തേയറിയാം; സഞ്ചരിക്കുന്ന ലാബ് ഒരുങ്ങി !!

കോഴിക്കോട്: മനുഷ്യനെ നിത്യദുരിതത്തിലാക്കുന്ന വൃക്കരോഗം നേരത്തേയറിയാന്‍ ആധുനിക സജ്ജീകരണവുമായി സഞ്ചരിക്കുന്ന ലാബ്. ഇരുവൃക്കകളും പ്രവര്‍ത്തനം നിലക്കുംമുമ്പേ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുകയാണ് ലാബിലൂടെ. സാന്ത്വന രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ പുതിയ ചുവടുവെപ്പാണിത്. ബുധനാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാബ് നാട്ടുകാര്‍ക്കായി സമര്‍പ്പിക്കും.
മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്‍െറ നവീന പദ്ധതിയാണിത്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിച്ചാണ് കൂട്ടായ്മയുടെ തുടക്കം. വാര്‍ഡുകള്‍ കയറിയിറങ്ങി ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കിയാണ് സഹായങ്ങള്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സാമ്പ്ള്‍ മരുന്നുകള്‍ ശേഖരിച്ച് രോഗികള്‍ക്ക് നല്‍കി. ’94ല്‍ ട്രസ്റ്റ് രൂപവത്കരിച്ച് കോളജിനടുത്ത് ഒറ്റമുറിയില്‍ പ്രവര്‍ത്തനം തുടങ്ങി. ബീച്ച് ആശുപത്രിയിലെ രോഗികള്‍ക്ക് പ്രാതലെത്തിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിത്യരോഗികളെ വീട്ടിലെത്തി പരിചരിച്ച് ‘പാലിയേറ്റിവ്’ മാതൃക രൂപപ്പെടുത്തി. ആയിരത്തിലേറെ രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി.
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ സൗകര്യമൊരുക്കിയതാണ് ട്രസ്റ്റിന്‍െറ ഏറ്റവും ബൃഹദ് പദ്ധതി. ഒരാള്‍ക്ക് രണ്ടര ലക്ഷം രൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയ 79 പേര്‍ക്ക് നടത്തി. കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് സുഹൃദയ എന്ന പദ്ധതി നടപ്പാക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കിഡ്നി ഏര്‍ലി ഇവാല്വേഷന്‍ എന്ന പേരില്‍ സഞ്ചരിക്കുന്ന ലാബ് ഒരുക്കുന്നത്. 3.5 ലക്ഷം വിലയുള്ള മെഷീന്‍ നാലു ലക്ഷത്തിന്‍െറ ചെറിയ വാനിലാണ് സ്ഥാപിച്ചത്. റസിഡന്‍റ്സ് അസോസിയേഷന്‍, ക്ളബുകള്‍, സ്കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെ വൃക്ക രോഗം നിര്‍ണയിക്കുകയാണ് ലക്ഷ്യം. പരിശോധന നടത്താന്‍ ഒരാള്‍ക്ക് 10 രൂപയേ ചെലവ് വരൂ.
വൃക്കരോഗികളുടെ എണ്ണത്തിലുണ്ടായ ആധിക്യം കണക്കിലെടുത്താണ് ഇത്തരം സംരംഭത്തിന് ട്രസ്റ്റ് മുന്നിട്ടിറങ്ങുന്നത്. ജില്ലയില്‍ ഒമ്പത് ഡയാലിസിസ് സെന്‍ററുകളാണുള്ളത്. ഈ കേന്ദ്രങ്ങളിലെല്ലാം അപൂര്‍വ തിരക്കാണ് അനുഭവപ്പെടുന്നത്. ഡയാലിസിസിന് 550 മുതല്‍ 1500 രൂപവരെയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നത്. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായവര്‍ക്ക് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഡയാലിസിസ് നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലാബിന്‍െറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിര്‍വഹിക്കും. ബോധവത്കരണ സെമിനാറും ക്യാമ്പും നടത്താന്‍ താല്‍പര്യമുള്ളവര്‍ 9847419141 എന്ന നമ്പറില്‍ ബന്ധപ്പെടണം.

(courtesy:madhyamam)

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!