വ്രതകാലത്ത് പ്രമേഹത്തെ സൂക്ഷിക്കാം !!

പ്രായപൂര്‍ത്തിയായ, ആരോഗ്യമുള്ള എല്ലാ മുസ്ലിംകള്‍ക്കും നിര്‍ബന്ധമായ കര്‍മങ്ങളില്‍പെട്ട ഒന്നാണല്ലോ റമദാന്‍ മാസത്തില്‍ വ്രതം (നോമ്പ്) അനുഷ്ഠിക്കല്‍. വ്രതാനുഷ്ഠാന സമയത്ത്, ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാനോ മരുന്നു കഴിക്കാനോ പാടുള്ളതല്ല. രോഗകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും നോമ്പ് നോല്‍ക്കുന്നതില്‍നിന്ന് ഇളവ് അനുവദനീയമായവരെയും (ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, യാത്രക്കാര്‍) പെട്ടെന്നുണ്ടാകുന്ന അസുഖമുള്ളവരെയും നോമ്പു നോല്‍ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.

പ്രമേഹരോഗാവസ്ഥ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗമാണ്. കാലപ്പഴക്കം ചെല്ലുന്തോറും പ്രമേഹരോഗികളുടെ ശരീരത്തില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ട് അനിയന്ത്രിത പ്രമേഹരോഗമുള്ളവര്‍ തീര്‍ച്ചയായും നോമ്പനുഷ്ഠിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്.
പ്രമേഹരോഗിയില്‍ വരുന്ന മാറ്റങ്ങള്‍
നമ്മുടെ ശരീരം കോടാനുകോടി കോശങ്ങള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഈ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ഊര്‍ജം ആവശ്യമാണ്. ഇത് ശരീരത്തിന് ലഭിക്കുന്നത് ഗ്ളൂക്കോസിന്‍െറ രൂപത്തിലാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ (അന്നജം, കൊഴുപ്പ്, മാംസ്യം) നിന്നാണ് ഗ്ളൂക്കോസ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.
സാധാരണ നിലയില്‍ നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ രക്തചംക്രമണ വ്യൂഹത്തില്‍ വരുന്ന ഗ്ളൂക്കോസിനെ അധികരിക്കാതെ ശരീരത്തിന്‍െറ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും കൂടുതലുള്ളത് മറ്റു കോശങ്ങളില്‍ (കരള്‍, പേശികള്‍) ശേഖരിച്ചുവെക്കുകയും ചെയ്യുന്നത്, നമ്മുടെ ശരീരത്തിലെ അന്തസ്രാവി ഗ്രന്ഥികളിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പാന്‍ക്രിയാസ് എന്ന ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളില്‍ ഒന്നായ ഇന്‍സുലിന്‍െറ പ്രവര്‍ത്തനം മൂലമാണ്. നമ്മള്‍ ഭക്ഷണം കഴിക്കാത്ത സമയത്ത് രക്തചംക്രമണവ്യൂഹത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കുറഞ്ഞുകാണിക്കുന്നു. തന്മൂലം ശരീരത്തിന്‍െറ പ്രവര്‍ത്തനത്തിന് നേരത്തേ സംഭരിച്ചുവെച്ച ഗ്ളൂക്കോസിനെ ഊര്‍ജമായി ഉപയോഗിക്കുന്നു. ഈ സമയത്ത് ഇന്‍സുലിന്‍ ഹോര്‍മോണിന്‍െറ അളവ് കുറയുകയും മറ്റു ഹോര്‍മോണുകള്‍ കൂടിനില്‍ക്കുകയും തന്മൂലം ശരീരത്തിലെ ഗ്ളൂക്കോസിന്‍െറ അളവ് സന്തുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്നു.
വ്രതാനുഷ്ഠാനസമയത്ത് സാധാരണഗതിയില്‍ ഇന്‍സുലിന്‍, ഗ്ളൂക്കഗോണ്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവുന്നില്ല. എന്നാല്‍, പ്രമേഹരോഗാവസ്ഥയില്‍ ശരീരത്തിലെ ഇന്‍സുലിന്‍െറ ഉല്‍പാദനശേഷിയിലോ പ്രവര്‍ത്തനശേഷിയിലോ ഉള്ള കുറവുമൂലം ശരീരത്തിലെ ഗ്ളൂക്കോസ് അധികരിച്ച് കാണുന്നു.
സങ്കീര്‍ണതകള്‍ പലവിധം
ടൈപ് 1 ഡയബറ്റിസ്
(ഇന്‍സുലിന്‍ ആശ്രിത പ്രമേഹം)
ഇത് സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്നു. ഇന്‍സുലിന്‍ തീരെ ഉല്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയില്‍ വ്രതാനുഷ്ഠാന സമയത്ത് അനിയന്ത്രിതമായ ഗ്ളൂക്കോസ് രക്തത്തില്‍ കാണപ്പെടുന്നു. ഇത് അബോധാവസ്ഥയിലേക്കും ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി.കെ.എ) എന്ന ഗുരുതരമായ അവസ്ഥയിലേക്കും നയിക്കുന്നു.
ടൈപ് 2 ഡയബറ്റിസ്
സാധാരണയായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രമേഹം. ഗുളികകളോ ഇന്‍സുലിനോ ചികിത്സക്കായി ഉപയോഗിക്കുന്നു.
അനിയന്ത്രിതവും വളരെ കാലപ്പഴക്കവുമുള്ള പ്രമേഹക്കാരില്‍ ഗ്ളൂക്കോസിന്‍െറ അളവില്‍ വരുന്ന മാറ്റങ്ങളെക്കൊണ്ട് ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍ താഴെ പറയുന്നു.
ഹൈപ്പര്‍ ഗൈ്ളസീമിയ: അനിയന്ത്രിതമായി രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കാണപ്പെടുന്നു.
ഹൈപ്പോ ഗൈ്ളസീമിയ: അപകടകരമായ നിലയില്‍ രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കുറഞ്ഞുകാണപ്പെടുന്നു.
ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി.കെ.എ): നിയന്ത്രണമില്ലാത്ത പ്രമേഹംമൂലം ഉണ്ടാവുന്ന അബോധാവസ്ഥ.
നിര്‍ജലീകരണാവസ്ഥയും രക്തധമനികളിലെ രക്തയോട്ടക്കുറവും (ത്രോംബോസിസ്)
രക്തചംക്രമണവ്യൂഹത്തിലെ രക്തയോട്ടക്കുറവുമൂലം രക്തം കട്ടപിടിച്ച് മരണംവരെ സംഭവിച്ചേക്കാവുന്ന അവസ്ഥ. വ്രതാനുഷ്ഠാനസമയത്ത് പാനീയങ്ങളുടെ അളവ് കുറയുക, ചൂടുള്ള കാലാവസ്ഥ, അമിത വിയര്‍പ്പ് മുതലായവയാണ് ഇതിന്‍െറ കാരണങ്ങള്‍.
ഹൈപ്പോ ടെന്‍ഷന്‍
(രക്തസമ്മര്‍ദക്കുറവ്)
രക്തത്തിലെ അമിതമായ ഗ്ളൂക്കോസിന്‍െറ ഫലമായി മൂത്രത്തിലൂടെ പഞ്ചസാര നഷ്ടപ്പെടുന്നതുമൂലം ശരീരത്തിലെ ധാതുലവണങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന അവസ്ഥ.
അപകടസാധ്യതകള്‍ഗുരുതരമായ അപകടസാധ്യതയുള്ളവര്‍
തീരെ നിയന്ത്രണമില്ലാത്ത പ്രമേഹമുള്ളവര്‍
ഇടക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്‍െറ അളവ് കുറഞ്ഞുപോവുകയും അത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുള്ളവര്‍
ഡയബറ്റിക് വൃക്കരോഗം, ഹൃദ്രോഗം ഉള്ളവര്‍
ഇടക്കിടെ മൂത്രത്തില്‍ അണുബാധയുണ്ടാവുന്നവര്‍
പ്രായമുള്ള പ്രമേഹരോഗികള്‍
ഒറ്റക്ക് താമസിക്കുന്ന പ്രമേഹരോഗികള്‍
ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഇന്‍സുലിന്‍ കുത്തിവെക്കുന്നവര്‍
മിതമായ അപകടസാധ്യതയുള്ളവര്‍
നിയന്ത്രിത പ്രമേഹമുള്ളവര്‍
(വീര്യംകുറഞ്ഞ ഗുളികകള്‍ കഴിക്കുന്നവരും ഒരുനേരം ഇന്‍സുലിന്‍ എടുക്കുന്നവരും)
അപകടസാധ്യത തീരെ കുറഞ്ഞവര്‍
പ്രീഡയബറ്റിക് (പ്രമേഹസാധ്യതയുള്ളവര്‍)
ഭക്ഷണത്തിലൂടെ പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുന്നവര്‍
ശ്രദ്ധിക്കേണ്ടവ
-ചികിത്സാരീതികള്‍ തികച്ചും വ്യത്യസ്തവും വ്യക്തിപരവുമാണ്. നേരത്തേതന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ഗുളികകളിലും ഇന്‍സുലിന്‍െറ അളവിലും മാറ്റങ്ങള്‍ വരുത്തുക.
ഇടക്കിടെ ശരീരത്തിലെ ഗ്ളൂക്കോസിന്‍െറ അളവുനോക്കുക (ഡോക്ടറുടെ നിര്‍ദേശപ്രകാരം).
ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക.
കഴിക്കുന്ന മരുന്നുകളുടെയും കുത്തിവെക്കുന്ന ഇന്‍സുലിന്‍െറയും അളവുകള്‍ ക്രമപ്പെടുത്തി വ്രതാനുഷ്ഠാനത്തെ ഒരു ആരോഗ്യകരമായ ആരാധനാകര്‍മമായി മാറ്റാന്‍ സാധിക്കുന്നതാണ്.
എന്തു കഴിക്കാം?
അത്താഴത്തിന് കൂടുതല്‍ നാരുകളടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക, റാഗികൊണ്ടുള്ള വിഭവങ്ങള്‍, അവില്‍, പയര്‍വര്‍ഗങ്ങള്‍, ഓട്സ്, റോബസ്റ്റ പഴം, പാടനീക്കിയ പാല്‍ എന്നിവയില്‍ ഏതെങ്കിലും മിതമായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
നോമ്പ് തുറക്കുമ്പോള്‍ രണ്ട് കാരക്കയും മിതമായ അളവില്‍ ആപ്പിള്‍, ഓറഞ്ച്, പേരക്ക, മുസമ്പി, മുളപ്പിച്ച കടല, പയര്‍, സലാഡ്, ഷുഗര്‍ഫ്രീ ഗുളികകള്‍ ഉപയോഗിച്ച് നാരങ്ങവെള്ളവും ചായയും (രണ്ട് ഗുളികകള്‍). നമസ്കാരശേഷം ഗൈ്ളസീമിക് ഇന്‍ഡക്സ് കുറഞ്ഞതും കൊഴുപ്പുകുറഞ്ഞതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക.
നോമ്പ് മുറിക്കേണ്ട അത്യാവശ്യഘട്ടങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 mgയില്‍ താഴെ പോകുമ്പോള്‍ (ഹൈപ്പോ ഗൈ്ളസീമിയ).
രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mgയില്‍ കൂടുതലാവുമ്പോള്‍ (ഹൈപ്പര്‍ ഗൈ്ളസീമിയ).
റമദാന്‍ മാസത്തിനുമുമ്പേ പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ചികിത്സാരീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ നോമ്പിനെ ആരോഗ്യകരമായ ആരാധനാകര്‍മമായി മാറ്റാന്‍ സാധിക്കും.
(courtesy:madhyamam.com/health)

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!