പ്രായപരിധി ഒഴിവാക്കി; കേള്‍വി ശസ്ത്രക്രിയ ആവശ്യക്കാര്‍ക്കെല്ലാം -മുഖ്യമന്ത്രി !!

കോഴിക്കോട്: കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സാമൂഹികസുരക്ഷാ മിഷന്‍െറ ശ്രുതിതരംഗം സൗജന്യ കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ സെന്‍റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
. മൂന്ന് വയസ്സില്‍ താഴെയുളള 200 കുട്ടികള്‍ക്ക് പ്രതിവര്‍ഷം ശസ്ത്രക്രിയ നടത്താനാണ് മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി ചെലവേറിയതാണെങ്കിലും പണം തടസ്സമാകില്ല. പണമില്ലാത്ത കാരണത്താലോ നിശ്ചിത പ്രായം കഴിഞ്ഞുപോയി എന്നതുകൊണ്ടോ കേരളത്തില്‍ ഇനി ബധിര-മൂകര്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബധിരരായ കുട്ടികളെ ജനിക്കുമ്പോള്‍തന്നെ കണ്ടെത്താനായി 100ല്‍ കൂടുതല്‍ പ്രസവം നടക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇതിനാവശ്യമായ യന്ത്രം സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങില്‍ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷംതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ ഓപറേഷനുളള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ സംസാരിച്ച ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ശ്രുതിതരംഗം പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസും അപ്പക്സ് സ്കൂള്‍ ചെയര്‍മാന്‍ എ. ആലിക്കോയയും ഒരു ലക്ഷം രൂപവീതം നല്‍കി.

Comments