ദന്തചികില്‍സാ രംഗം കോര്‍പറേറ്റുകള്‍ കൈയടക്കുന്നു !!

മലപ്പുറം: നിയമത്തെ നോക്കുകുത്തിയാക്കി ദന്തരോഗ ചികിത്സാരംഗത്ത് കോര്‍പറേറ്റുകളും കമ്പനികളും അരങ്ങുവാഴുന്നു. 1948ലെ ഇന്ത്യന്‍ ഡെന്റിസ്റ്റ്സ് നിയമത്തില്‍ കോര്‍പറേറ്റുകളും കമ്പനികളും ദന്തരോഗ ചികിത്സാ ക്ളിനിക് നടത്തരുതെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും ലാഭസാധ്യത മുന്നില്‍കണ്ട് മറ്റ് മേഖലകളില്‍ ബിസിനസ് നടത്തുന്ന ഗ്രൂപ്പുകള്‍ ദന്തചികിത്സാരംഗം കൂടി കൈയടക്കുകയാണ്. നിയമവിരുദ്ധമായി ചികിത്സാകേന്ദ്രം നടത്തുന്നവര്‍ക്ക് 500 രൂപ പിഴ മാത്രമാണുള്ളതെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാന ദന്തല്‍ കൗണ്‍സിലിന് അധികാരമുണ്ട്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ദന്തല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി യോഗം കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ദന്തരോഗ ക്ളിനിക്കുകളില്‍ ജോലി ചെയ്യുന്ന 11 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ജനറല്‍ ബോഡിയോട് ശിപാര്‍ശ ചെയ്തു. 20 ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡെന്റല്‍ ക്ളിനിക്കുകള്‍ നടത്തുന്ന കോര്‍പറേറ്റ് കമ്പനികളോട് കൗണ്‍സില്‍ വിശദീകരണം ചോദിച്ചിട്ടുമുണ്ട്. നടപടിയെത്തുടര്‍ന്ന് ദക്ഷിണ കേരളത്തിലെ ഒരു കമ്പനി ക്ളിനിക് നടത്തിപ്പിന്റെ സ്വഭാവം മാറ്റിയിട്ടുണ്ട്.
ചികിത്സാ കേന്ദ്രങ്ങളുടെ പരസ്യം നല്‍കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. പുതിയ ക്ളിനിക് തുടങ്ങുക, ക്ളിനിക് മാറ്റുക, ഡോക്ടര്‍മാര്‍ ചുമതലയേല്‍ക്കുക തുടങ്ങിയ അവസരങ്ങളിലേ പരസ്യം നല്‍കാവൂ. ദന്തചികിത്സയുമായി ബന്ധപ്പെട്ട മറ്റൊരു പരസ്യവും നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നു. വന്‍കിട കമ്പനികള്‍ ദന്തപരിരക്ഷണം എന്ന പേരില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്ളാസ് നടത്തുന്നതും നിയമലംഘനമാണ്.

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!