മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദമുണ്ടാക്കുമെന്ന് പഠനം !


ജെറൂസലം: മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടത്തെല്‍. മനുഷ്യരിലെ ഉമിനീരിനെ അടിസ്ഥാനപ്പെടുത്തി ഇന്‍റര്‍ നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി) നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടത്തെല്‍ നടത്തിയത്.
തുടര്‍ച്ചയായുള്ള മൊബൈല്‍ ഉപയോഗമാണ് അപകടകരം. കൂടുതല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരില്‍ മനുഷ്യ കോശത്തെ നശിപ്പിക്കുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് ഉയര്‍ന്ന അളവിലാണ് കണ്ടുവരുന്നത്. ഡി.എന്‍.എയെ വരെ ഇതു ബാധിക്കും.
കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന 20 പേരെയും തീരെ ഉപയോഗിക്കാത്തവരെയുമാണ് ഏജന്‍സി പരീക്ഷണത്തിന് തെരഞ്ഞെടുത്തത്.
ഉമിനീരിനെ അടിസ്ഥാനമാക്കി കൂടുതല്‍ പഠനങ്ങളിലൂടെ കൃത്യമായ തെളിവുകള്‍ നല്‍കാനാവുമെന്ന് തെല്‍അവീവ് സര്‍വകലാശാലയിലെ ഡോ. യാനിവ് ഹംസാനി പറയുന്നു. ഉമിനീര്‍ ഗ്രന്ഥിയോട് ചേര്‍ത്തുവെച്ച് മൊബൈല്‍ ഉപയോഗിക്കുന്നവരിലാണ് രോഗസാധ്യത കൂടുതല്‍.
മാസത്തില്‍ എട്ടുമണിക്കൂറിലധികം മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരാണ് പഠനവിധേയമാക്കിയത്. എന്നാല്‍, അധികമാളുകളും മാസത്തില്‍ 30 മുതല്‍ 40 മണിക്കൂറുവരെ മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോ. യാനിവ് ഹംസാനി വ്യക്തമാക്കി.
മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ ചെവിയോടു ചേര്‍ന്ന കോശങ്ങളെ നശിപ്പിക്കുമെന്ന നേരത്തേയുള്ള ആശങ്കകള്‍ക്കു പുറമെയാണ് പുതിയ കണ്ടത്തെല്‍.
(courtesy: madhyamam)

Comments