തിരുവനന്തപുരം: നാളെമുതൽ പുകവലിക്ക് വലിയ വിലകൊടുക്കേണ്ടിവരും. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണം എന്നിവ വരുന്നതോടെ സിഗരറ്റിന് 15 മുതൽ 30 ശതമാനംവരെ വിലവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
പുകയില ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോംപൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവ. പാൻമസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് നാളെമുതൽ 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്.ടിയുമാണ് ഏർപ്പെടുത്തുക.
സിഗരറ്റിന്റെ ബ്രാൻഡ് അനുസരിച്ചല്ല, നീളം അനുസരിച്ചാവും തീരുവയിൽ വ്യത്യാസം വരിക. സിഗരറ്റിന്റെ നീളം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ആയിരം സിഗരറ്റിന് 2050 മുതൽ 8500 രൂപ വരെയാകും എക്സൈസ് തീരുവ. 62 മില്ലിമീറ്റർ വരെ നീളമുള്ള ഫിൽറ്ററില്ലാത്ത സിഗരറ്റിന് ഒരെണ്ണത്തിന് 2.05 വരെ വർദ്ധിക്കും. 66 മില്ലി മീറ്റർ നീളമുള്ള ഫിൽട്ടർ സിഗരറ്റിന് 2.10 രൂപ വരെ ഉയരും. 65-40 മില്ലി മീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.6 രൂപ മുതൽ നാലുരൂപ വരെ ഉയരും.
70-75 മില്ലി മീറ്റർ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും.പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷ സെസും പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും ഏർപ്പെടുത്തുന്ന രണ്ട് നിയമങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. നിലവിൽ പുകയില ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ജി.എസ്.ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ ഇല്ലാതാകും. ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗരറ്റിന് ലോകാരോഗ്യസംഘടന ഉയർന്നനിരക്ക് ശുപാർശചെയ്യുന്നത്.
*പുകവലി ശരീരത്തിന് ഹാനീകരം*